പേജുകള്‍‌

2013, ഫെബ്രുവരി 27, ബുധനാഴ്‌ച

ഈ കയ്യും കടന്ന്‌

ഈ കയ്യും കടന്ന്‌

വസേപ്പുരിലെ ദാദഗിരി*
ഫൈസല്‍ഖാന്‍, പത്നി
മൊഹ്സീനയോട്‌ ചൊന്നത്‌:
"നിന്നെയോര്‍ത്തോര്‍ത്തെന്‍ കൈകഴച്ചു. "
ആള്‍ കുറെനാള്‍ ജയിലിലും
ഓര്‍മ്മകള്‍ പുരയ്ക്കകത്തുമായിരുന്നു.
പ്രഥമദൃഷ്ടിയില്‍ പ്രണയം
വിരിയുമ്പോള്‍ എന്താണ്‌ സംഭവിക്കുക?
എന്തായിരിക്കും അത്‌ പ്രണയ-
മെന്നുതന്നെ വിളിക്കപ്പെടുന്നത്‌?
അതിലല്‍പം ഇറച്ചിച്ചുവ-
യില്ലെങ്കില്‍ പിന്നെന്താണ്‌
പ്രണയവാഴ്‌വുകളുടെ തൊലി-
നിറക്കണക്കില്‍ കറുപ്പിന്‌
വിലയുയരാത്തത്‌?
ഹൃത്താളം കൊട്ടിക്കയറാത്ത
പ്രണയത്തിണ്റ്റെ കൈത്താളം.
______________
*GANGS OF WASSEYPUR II

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

സ്കോറെത്രയായ്‌?

സ്കോറെത്രയായ്‌?

ഒരുനാള്‍ കേരനാട്ടിന്‍ തലപ്പത്ത്‌
ത്രിസന്ധ്യാനേരത്ത്‌,മദ്യത്തിളപ്പിലൊ-
രധമന്‍ കെട്ടിയോളെ
മേശക്കാലിനടിച്ചു കൊന്നു.
പ്രാണവേദനയുടെ നിലവിളി
അയല്‍ക്കാറ്‍ കേട്ടുവത്രേ.
ആരും തിരിഞ്ഞുനോക്കിയില്ല,
കാരണം മൂന്നുണ്ട്‌.
പള്ളുകളുടെ അധീശനാണു പുള്ളി,
തെറിപോലെ മല്ലൂസിനു പേടി
വേറൊന്നില്ലല്ലോ;ഒന്ന്.
രണ്ട്‌,ക്രിക്കറ്റ്‌ കളിയൊന്ന് ടിവിയില്‍
കത്തിക്കാളുകയായിരുന്നത്രെ;
മേശക്കാലല്ലെങ്കിലും അതും
മരവടികൊണ്ടുള്ളഭ്യാസമാണല്ലോ.
മൂന്ന്,ആയമ്മയുടെ നിലവിളി
സ്ഥിരമായ്‌ കേട്ടുമടുത്തതാണ്‌.
ആയിരത്തൊന്നാവര്‍ത്തി കഴിച്ചിട്ടും
മടുക്കാത്ത കേളികളുടെ നാടാണിത്‌.
ഒരു ചാവൊലിക്ക്‌ ലാവണ്യമില്ലല്ലോ,
റേറ്റിങ്ങും കുറവാണ്‌,മടുക്കും.
സന്ധ്യയായാല്‍ കളി നിറുത്തി
പുരകയറാന്‍ ഈ മലയാളി-
പ്പിറപ്പുകളെ ആരും പഠിപ്പിച്ചില്ലേ?


(യഥാര്‍ഥസംഭവം, തിരുവനന്തപുരം കുടപ്പനകുന്നില്‍ 2012ല്‍ നടന്നത്‌...)

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

താരാര്‍ബുദം

താരാര്‍ബുദം
യുവിയെപ്പോലെ*,ഇന്നച്ചനെപ്പോലെ**
അതികഠിനമായ ശുഭചിന്തയാല്‍
എണ്റ്റെ രോഗവിവരം കുറിച്ചു-
തരണമെന്നുണ്ട്‌,നിനക്കതു വേണ്ടെങ്കിലും.
താരമല്ല, താഴായ്മയില്ല;രോഗം
ഗ്രസിക്കുമ്പോള്‍ മണ്ണില്‍ ഞാനിഴയുന്നു.
പണമില്ലാതെ പിണമായ്പ്പിണമായ്‌
ഒടുക്കം പിന്നെയും ഞാന്‍ പിണമാകും.
അന്നെണ്റ്റെ ശവം വിട്ടുകിട്ടാന്‍
അവരെത്ര പാടുപെട്ടേക്കും.
തീ മറന്നുപോയ എണ്റ്റെയടുക്കള
അന്നും തീ കത്താതെ നില്‍ക്കും;
അയല്‍ക്കൂരയില്‍ പഷ്ണിക്കഞ്ഞി
വച്ചവര്‍ എണ്റ്റെയോര്‍മ്മ പറഞ്ഞയക്കും.
ആണ്ടുപോയ പെരുങ്കുഴികളില്‍ കിടന്ന്‌
അവര്‍ ഇനിയേറെ ജീവിതം
വാവട്ടകണക്കില്‍ ആകാശം കണ്ടുതീര്‍ക്കും.

*യുവരാജ്‌ സിംഗ്‌
**ചലച്ചിത്രനടന്‍ ഇന്നസെണ്റ്റ്‌ തണ്റ്റെ അര്‍ബുദത്തെ കുറിച്ച്‌ വളരെ സരസമായും ലാഘവത്തോടെയും ചില ശുഭചിന്തകള്‍ പങ്കിട്ടത്‌.മലയാള മനോരമ ഞായറാഴ്ചപതിപ്പ്‌(ഫെബ്രുവരി 3,2013 or refer a week back)

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

പത്രാധിപര്‍ക്കുള്ള കത്ത്‌

പത്രാധിപര്‍ക്കുള്ള കത്ത്‌

പെരിയബഹുമാനപ്പെട്ട സാര്‍,
വാര്‍ത്തവായിച്ചിട്ടെഴുതുന്നതല്ല,
പ്രവാസത്തിണ്റ്റെയിടക്കാലത്ത്‌
അറിയാഞ്ഞ വാര്‍ത്തയന്വേഷണം.
അമ്പത്തൊന്ന്‌ വെട്ടിലെ ചോര-
യുണങ്ങിയെല്ലവരും പിരിഞ്ഞോ,
ഊരുകാക്കും മലയിടങ്ങള്‍
തേടിയിന്നും തിരച്ചില്‍പ്പടയുണ്ടോ,
നഖങ്ങള്‍ മഷിത്തുമ്പായും കണ്ണ്‌
ക്യാമറയാക്കിയും മണപ്പിച്ചോടിയ നായ്ക്കളും?
ദില്ലിയിലെ ആ ബസ്‌ കഴുകി
തിരിച്ചുകൊടുത്തോ, അതിണ്റ്റെ ലിവറും?
പിതൃകാമനകളുടെ തിരക്കഥകള്‍
ദിവസവും എറിവേറിവരുന്നുണ്ടല്ലോ?
കസ്റ്റഡിയില്‍ വാങ്ങി മടക്കി നല്‍കാഞ്ഞ
ഗതികെട്ടോരുടെ ശേഷക്രിയയ്ക്കു പോയിരുന്നോ?
കല്‍ക്കരിപ്പാടങ്ങളുടെ കാര്യം
കരിപുരണ്ട്‌ വെളിച്ചം മുട്ടിയതല്ലല്ലോ?
രണ്ടാം തലമുറയിലെ* തരംഗരാജികള്‍
ചുളുവിലയ്ക്കിനിയും കിട്ടുമോ,
അതോ മൂന്നാം തലമുറയിലേക്ക്‌**
ഞാന്‍ കടക്കണോ?
പുതിയപത്രക്കച്ചവടക്കാരാ,
പഴയപത്രക്കെട്ടുകള്‍
ആക്രികച്ചവടത്തിനയക്കയാല്‍
നിണ്റ്റെ ആവേശങ്ങള്‍ എനിക്കോര്‍മ്മയില്ല.
മാറിക്കൈപ്പറ്റിയതാണെങ്കില്‍
ഈ കുറി മടക്കളൂ,
ഞാനിവിടെത്തന്നെയുണ്ട്‌.

*2G=Second Generation;**3G

2013, ഫെബ്രുവരി 6, ബുധനാഴ്‌ച

കിടുവ

കിടുവ

"കടുവ ഭീകരജീവിയാണ്‌
ഉളിപ്പല്ലുണ്ടതിന്‌
ഉള്‍വലിക്കാം നഖമുണ്ട്‌
വലിയവായിലലര്‍ച്ചയുണ്ട്‌;
പശു സാധുജീവിയാണ്‌
കരച്ചിലില്‍ സ്നേഹം വഴിയുന്നവള്‍,
ആടും അങ്ങനെതന്നെ
മറ്റു ചിലപ്പോള്‍ പോത്തും.
തീര്‍ന്നില്ല,കടുവ കാട്ടിലും
കാലികള്‍ നാട്ടിലും പുലരുന്നു. "
"അപ്പോ, ഇതു കാടല്ലേ"
"അയ്യോ,കാടിതല്ല,കാടങ്ങല്ലേ
ഇതിണ്റ്റിരട്ടി പച്ചയുള്ള കൊടുങ്കാട്‌. "
(തത്സമയം ഒരു യന്ത്രപ്പക്കിയില്‍
മേലേ പറന്നിരുന്നവറ്‍
താഴെക്കണ്ട ഒരു പച്ചത്തുണ്ട്‌
കാടാണ്‌ വഴിച്ചിഹ്നമല്ലെന്നവര്‍
പരസ്പരം തര്‍ക്കിച്ചുറപ്പിച്ചു. )
ഭക്ഷ്യച്ചങ്ങല വളഞ്ഞും പുളഞ്ഞും
കിടക്കുമ്പോള്‍ നാടും കാടും കലരും,
നാട്ടുകാലിക്കൂട്ടം കാടേറും
കാട്ടുജന്തുക്കള്‍ തിരിച്ചായിക്കൂടാ.
(പുലീ,പുലിക്കിഷ്ടമില്ലെങ്കില്‍
പുലിയെങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളൂ. )
അങ്ങനെ, ഉപരോധിച്ചും,
അന്നം മുടക്കി, തളര്‍ത്തി
ആളെക്കൂട്ടി ഒച്ചവച്ച്‌, വലവച്ച്‌
കടുവയെപ്പിടിച്ച്‌ പൊയിണ്റ്റ്‌ ബ്ളാങ്കില്‍
വെടിവച്ച്‌ കിടുവയതിനെ കൊന്നു.
കോര്‍ബറ്റിണ്റ്റെ നരഭോജി-
പ്പട്ടികയില്‍ പശുഭോജിമാത്രമായ
ഒരു പുത്തന്‍ മാര്‍ജ്ജാരപ്രഭു.
ഏട്ടിലേറിയാ കടുവ
മേലില്‍ പശുവേട്ടയ്ക്കിറങ്ങില്ല.
പുല്ലിറങ്ങാത്ത ഏട്ടിലെ പശുക്കള്‍
തവിടും പുഷ്ടിയും കഴിച്ച്‌
പാലും,മാംസവുമായ്‌ കൊഴുത്തു.

2013, ഫെബ്രുവരി 2, ശനിയാഴ്‌ച

ഭൂമിദോഷം

ഭൂമിദോഷം
തീയൊരുമ്പെട്ടാല്‍ മറുത്തൊന്നുമില്ല,
തീ തൊട്ടതൊക്കെയും തീയായ്ത്തീരും.
തന്‍വഴി തേടാന്‍ തീയ്ക്കെളുപ്പം-
മറഞ്ഞിരുന്നെവിടെയും പൊന്തുന്ന തീ.

നീര്‍,തടകളില്‍ കലിച്ചു നില്‍ക്കും
കവിഞ്ഞൊഴുക്കിനിട തേടി,
കുഴിവ്‌ പരതും ആദിബോധം,
കണ്ണെത്താത്ത ജലകഥപ്പരപ്പ്‌.

വായു,വാതരാശികളുടെ ആദ്യതാളം,
താളപ്പെരുക്കത്തിന്‍ തന്നിഷ്ടം,
ചുഴറ്റിപ്പരത്തി മന്ത്രമുദ്രയില്‍
മറുഭാവങ്ങളെ കാട്ടുന്ന വായു.

ആകാശം,നിതാന്തമസാന്നിധ്യം,
പിടിതരാതെ ചൂഴ്ന്നുനില്‍ക്കുന്നത്‌,
കാഴ്ചയുടെ മണ്ഡലാന്തങ്ങള്‍,
നാമിനിയും മുടിക്കാത്ത ആകാശം.

ഭൂമി,ഉഭയാര്‍ത്ഥങ്ങളില്ലാത്ത പൊരുള്‍;
ചവിട്ടേറ്റും,പിളര്‍ന്നും,വിഴുപ്പേറ്റും,
തൊലിവെന്തും,ആടയടര്‍ന്നും
രക്ഷതേടാത്‌,ഒളിപൂകാതവിടുള്ളത്‌.

പഞ്ചഭൂതങ്ങളില്‍ ഭൂമിക്കൊരു
ദോഷമുണ്ട്‌:കഥചൊല്ലി പഴിക്കാതെ,
ഒരിക്കലും പിന്‍വലിയാതെ
മനുഷ്യനിടമാകമെന്നൊരു നിനവ്‌.

jayant,thumpoly 11.01.2013