പേജുകള്‍‌

2013, നവംബർ 29, വെള്ളിയാഴ്‌ച

എണ്റ്റെ ബാലപാപം

എണ്റ്റെ ബാലപാപം

ഏറെ പ്രിയമായിരുന്നു
ഒരു മൊരിപ്പലഹാരം:
പലമൃഗരൂപത്തില്‍
മൊരിച്ച മുറുക്ക്‌.
ആനയും കുതിരയുമെന്‍
കൊതിവായളവില്‍.

നേര്‍പ്പിച്ചൊരീര്‍ക്കില്‍ത്തുമ്പില്‍
കുരുങ്ങിയ തവളകള്‍,
ജീവദശ ഇടവഴിനിര്‍ത്തി
കുപ്പിയിലാവാഹിച്ച വാല്‍മാക്രികള്‍;
തുറന്നൊരുടലില്‍ തണുത്ത്‌
പിടയ്ക്കുന്ന തവളച്ചങ്കില്‍
താളമൊടുങ്ങും കൌതുകം.

സുന്ദരമായൊരു മഞ്ഞക്കനി,
താരം കണക്കൊരു വെണ്‍താര്‌,
വേലിക്കലെ കുരുട്ടുപാല,
കൊത്തിയാല്‍ കിനിയുന്ന
നറുംപാല്‍പ്പശ,
അവിടെ ഞാന്‍ ചാര്‍ത്തിയൊരു
ചിരട്ട, ഒരു കറവമരം കൂടി.
"ബിംബീസിലെ" ചില്ലുപെട്ടികള്‍,
അതിലെ മധുരങ്ങള്‍.
അതില്‍തന്നെ നല്ലനിറമുള്ളവ
മെച്ചമെന്നു നിനച്ചത്‌-
പിന്നീടാഴാന്‍ പോകുന്ന
വര്‍ണ്ണബോധം പിറക്കുന്നു-
ഒരു തീന്‍തുണ്ടിണ്റ്റെ നിറം
പള്ളയിലാണ്ടുയിരിലേക്ക്‌.

പുസ്തകക്കൂട്ടില്‍
പണിക്കത്തികള്‍ കൈവിട്ടത്‌,
തീരെ നിവര്‍ന്നുപോയ നടു-
വിളക്കാനതു ഗുണമായേനേ.
വലംകൈ പഠിച്ചതൊക്കെ
ഇടംകൈക്കിണക്കാതെ വിട്ടു.

ഉത്തരചീട്ടുകള്‍ക്കും
മത്സരക്കളം നിറയ്ക്കാനുമല്ലാതെ
നല്ലനാലുവാക്കു കരുതീല്ല.
ഏറ്റവുമൊടുവില്‍ പിന്നെയു-
മൊരുനാള്‍ വേണമെന്നറിഞ്ഞിട്ടും
ഓര്‍മ്മകള്‍ നേര്‍പ്പിച്ചുനിര്‍ത്തി
നല്ലോര്‍മ്മയില്ലെന്നു പറഞ്ഞത്‌.

2013, നവംബർ 24, ഞായറാഴ്‌ച

ബഹുഭാഷി

ബഹുഭാഷി

മലയാളം-ആര്യദ്രാവിഡ
മിശ്രമുണ്ടതില്‍,മലയാളിയുമങ്ങനെ.
ഏത്‌ കേമമെന്നലിവിടെ വിചാരം,
ഏതു സംസ്കൃതമേത്‌ പ്രാകൃതമെന്നും.
മൊഴിനിവരുമ്പോള്‍
മഹിതമൊരു ലാഞ്ചന,
ഉള്ളില്‍ കനമൊളിപ്പിച്ച്‌
പൊളിവിചാരം.
ഇരുഭാഷ നേര്‍നേര്‍
സന്ധിച്ച്‌ പിറന്നിട്ടും
വേണ്ടവ കുറിക്കാന്‍
രണ്ടും മതിയാഞ്ഞ്‌
പലഭാഷതേടുന്നു
മലയാളം,മലയാളിയുമങ്ങനെ.  

2013, നവംബർ 18, തിങ്കളാഴ്‌ച

ശാഖീയം

ശാഖീയം

ഇലകള്‍ തളിര്‍ത്തും പൊഴിച്ചും
ഋതുമേനി പതിയെ
പുണരുന്നൊരു തരു;
നാമീ സംഗമം കാണ്‍മതേയില്ല.
കരിയിലപ്പാടിണ്റ്റെ കലമ്പം,
ഉണരാത്ത പൂഞ്ഞെട്ട്‌,കനിമൊട്ട്‌-
മരത്തിണ്റ്റെ പ്രണയം വിടരുവോളം
നമ്മിലക്ഷമയുടെയെത്രകാതങ്ങള്‍.  

2013, നവംബർ 3, ഞായറാഴ്‌ച

വനം വനത്തോട്‌

വനം വനത്തോട്‌

നിങ്ങളോടൊരു വാക്ക്‌:
വിപ്ളവം തോക്കിന്‍കുഴലില്‍
വിടരുന്നില്ല, പുലരുന്നില്ല.
ആയിരുന്നെങ്കില്‍ യന്ത്രത്തോക്കിലും
പീരങ്കിയിലും മഹാവിപ്ളവം പിറന്നേനേ.
അവരോടൊരു വാക്ക്‌:
ഒരു വിപ്ളവം പോലും
തോക്കിന്‍മുനയിലൊടുങ്ങില്ല
ആയിരുന്നെങ്കില്‍ തോക്കും
കവാത്തും ഭയന്നാളുകള്‍
ഉണ്ടുമുറങ്ങിക്കഴിഞ്ഞേനേ.
ഇന്നോളവും പല്ലിനായ്‌ നാം
പല്ല്‌ കരുതുന്നത്‌
ഉള്ളിലടരാത്തതാം
അബോധമൊരു വനന്യായം.
എല്ലാവരോടുമൊരു വാക്ക്‌:
നുണയുന്നൊരു കൊതിവായ
കശക്കുന്നൊരു പെരുംകൈ
ഞെരിക്കുന്നൊരു കൊടുംകാല്‍-
ഗോത്രഭൂമികളിലെ
പ്രാക്തനസ്വപ്നങ്ങളില്‍
ഇവ വന്നുകയറിയിട്ട്‌
നാളേറെയായില്ല;
സ്വച്ഛസ്വപ്നങ്ങളുടെ
പോക്കുകാലം.