പേജുകള്‍‌

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

കടല്‍നാക്ക്

കടല്‍നാക്ക്
കമാലക്കടവി*ലെന്‍റെ
കാല്‍ക്കുരുന്നോടിയ കാലം;
ചിതറിയടിഞ്ഞ കണവാസ്ഥികള്‍
കടല്‍നാക്കെന്നവര്‍ പറഞ്ഞു.
നിര്‍ത്താതെ അലച്ച്
തേഞ്ഞുണങ്ങിപ്പോയവ
പുതുനാവുകള്‍ക്കായി
കടലൊഴിഞ്ഞതാകാമെന്നുമോര്‍ത്തു.
മുതിര്‍ന്നപ്പോള്‍ അവ ഞാന്‍
കാണ്മത് നിര്‍ത്താതെ ചിലയ്ക്കുന്ന
സ്നേഹക്കിളിക്കൂട്ടില്‍-
കൊഞ്ചിപ്പെറുക്കിയവ
കൊത്തികോതിയതിന്‍ ചുണ്ണാമ്പ്‌.
ധാതുക്ഷയം തീര്‍ന്നോര-
ണ്ഡപടലമൊരു
കിളിക്കുഞ്ഞിനെ കാക്കും,
ശബ്ദഭൂവിലെക്കുയര്‍ത്തും.
കടല്‍ പിന്നെയും നാവു-
രിയുന്നു, ജീവമജീവവും;
രാഗമാലപോലേറിക്കുറയുന്ന
സ്വരദ്യുതിയില്‍,
ഒരു കടല്‍ദീപംപോല്‍;
ചില സ്വരാരോഹണങ്ങളില്‍
ജീവനെ പുണര്‍ന്നേറി,
മൂന്നാംപക്കമവരോഹണത്തില്‍
സ്വരം മൃതമായുലഞ്ഞും.
കടല്‍ നാവുകള്‍
ഉതിര്‍ത്തുകൊണ്ടേയിരിക്കുന്നു.
നീ കേള്‍ക്കുന്നുണ്ടോ?


*കൊച്ചി കടപ്പുറത്തിന്‍റെ ഒരു പേര്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ