പേജുകള്‍‌

2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

പതിഞ്ഞ പാട്ടുകള്‍

എല്ലാ പാട്ടും കേള്‍ക്കാനുള്ളതല്ല
ചിലവ കേള്‍ക്കപ്പെടാനുള്ളതാം
പതിഞ്ഞൊച്ചയില്‍ മറുകാതി-
ലണയാതെ, ഉതിര്‍ന്ന ചുണ്ടില്‍
നിന്നൊരു പൊടിദൂരമവ
നേര്‍ത്തലിഞ്ഞുപോം.
എന്നിട്ട് കാലം കടന്നേറേ
ചുണ്ടിലിനിയും തുടിക്കും,
മൊഴിമാറാമീ,ണവും;
വിങ്ങിക്കരഞ്ഞുലഞ്ഞു-
രിഞ്ഞ മനനാരുകള്‍
കുരുങ്ങി എങ്ങലുകള്‍
ചുഴിക്കാറ്റായ് നെടുവീര്‍പ്പി-
ളക്കുമ്പോള്‍ ഏറുമൊരു ചൂളം.
ആര്‍ക്കെന്നില്ലാതെ പാടിയ
കൊയ്ത്തുപാട്ടും, നീ
മുറമാഞ്ഞുവീശിയതില്‍
പതിരനക്കത്തിലാഴ്ന്നു-
പോയൊരു മൂളിപ്പാട്ടും,
മെതിപ്പാട്ടും,നെല്ല് കുത്തി
കിതച്ചോണ്ടിട്ട താളവും;
തിരിയാത്ത ഭാഷയില്‍
താരാട്ടിണക്കി നീയാരോടു-
ണര്‍ത്തിക്കുന്നീ-
യമ്മത്തുടികൊട്ട്,
കുഞ്ഞിനോടാകില്ലി-
നിയും വാക്കിലേക്കുണരാത്ത
കുഞ്ഞിനോട്.
കതിര്‍ത്തല തഴുകുന്ന
കാറ്റില്‍ കാവല്‍മാടം
തൊടുത്തൊരു രാപ്പാട്ട്
രാവ്‌ മരിക്കുവോളം.
മുഴച്ചു പറയാതെ
നീറിപ്പാടിയസംഖ്യം
ഗീതികള്‍, കീഴിലായ്പ്പോയൊരുടെ
കരളൊലിപ്പെരുപ്പങ്ങള്‍,
മൊഴിമാറാമീ,ണവും
പിന്നെയും പിന്നെയായ്‌ കാലവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ