പേജുകള്‍‌

2015, മേയ് 29, വെള്ളിയാഴ്‌ച

പൊതുവിജ്ഞാനം ഉണ്ടാകുന്നതിനും മുന്‍പ്‌

ധ്രുവദേശങ്ങളില്‍
ചിത്രശലഭങ്ങളിലെന്നു
പറഞ്ഞത്‌
ഡോക്ടറുടെ മുറിയിലെ
മേശക്കലണ്ടര്‍.
പൂമ്പാറ്റകള്‍ പറക്കാതായ
മഞ്ഞിന്‍ കണ്ണുമായ്
ഞാനത് വായിച്ചു.
പൊതുവിജ്ഞാനമാണ്,
ഉപകാരപ്പെട്ടേക്കും-
മഞ്ഞുരുകി വര്‍ണ്ണംവിതറി
വസന്തമുണര്‍ന്നു
തെളിവാനം നിവരുന്നൊരു
കാലത്ത്‌, ഒരു പക്ഷെ.
അന്ന് ഞാന്‍ ചിത്ര-
ശലഭങ്ങളിലാത്ത
ധ്രുവദേശങ്ങളെ
കളിയാക്കി ചിരിക്കും.
അതല്ല, ഇനി എന്‍റെയുള്ളിലെ
ഹിമവാതങ്ങള്‍ കനപ്പെടാന്‍
തുനിഞ്ഞാല്‍, ഉറഞ്ഞുപോയ
ഹിമമണികളില്‍
പതിഞ്ഞുറങ്ങും
പൂമ്പാറ്റകളെ നോക്കി
ഞാന്‍ പറയും:
"ധ്രുവങ്ങളില്‍
പൂമ്പാറ്റകളുണ്ടായിരുന്നു."

2015, മേയ് 16, ശനിയാഴ്‌ച

നെറികെട്ട പാട്ട് (Shu Li Zhu ,by)

ചന്ദ്രനോളമിരുമ്പ് ഞാന്‍
വിഴുങ്ങിയെന്നിട്ടും, ഞാന്‍
ഒരാണി വിഴുങ്ങിയെന്നെ-
യവര്‍ പറയൂ.
തൊഴില്‍ശാലയഴുക്ക് വിഴുങ്ങി,
തൊഴിലില്ലായ്മക്കുറികളും,
തിക്കും തിരക്കും നിരാസവും,
നടപ്പാലവും തുരുമ്പിച്ച
ജീവനും വിഴുങ്ങി ,
ഇനി വിഴുങ്ങാന്‍ മേലാതെ.
വിഴുങ്ങിയതൊക്കെ തൊണ്ട
തിക്കി പുറത്തുവന്നു
ജനിഭൂമികയില്‍
ഒരു നെറികെട്ട പാട്ടായ്‌
ചൊരിയുന്നു.

libcom.org

2015, മേയ് 11, തിങ്കളാഴ്‌ച

ഞാനാം അക്ഷരം

അ...ആ... ചൊല്ലി
നിര്‍ത്തി അം...അഃ...യില്‍
അക്ഷരമാലിക
വാടാതെ വിടരും
വീണ്ടും അന്താക്ഷരേ;
വാക്ക്‌ അടയാതെ തുറന്ന
 പുതുവഴി അം...അഃ...യില്‍;
ഞാനൊരിക്കലുണര്‍ന്ന്
തുടര്‍ന്നുമുണരുന്നെന്‍
അഛനില്‍ എന്‍ അമ്മയില്‍.

2015, മേയ് 6, ബുധനാഴ്‌ച

നദി, തീരം (River, Shore by Shu Li Zhu)


വഴിയോരം ഞാന്‍
വഴി പാര്‍ത്തു നിന്നു.
കാല്‍നടക്കാര്‍, വണ്ടികള്‍,
 വരുന്നേവരും പോകുന്നു.
ഞാനൊരു മരച്ചോട്ടില്‍,
മേലെയൊരു 
വണ്ടിക്കടവിന്‍ കുറി.
കാണുന്നൊരു നീരോട്ടം
വന്നതും പോവതും,
നിണവും നിനവും 
നിര്‍ഗ്ഗമിച്ചും ഗമിച്ചും;
ഇതെല്ലാം വരുവതും
പോവതും കണ്ടു ഞാന്‍
വഴിയോരം നില്‍പ്പൂ.
വഴി നടന്നോരും കാണുന്നു
എന്റെ വരവും പോക്കും.
അവര്‍ നദിയിലും
 ഞാന്‍ തീരത്തും;
അവര്‍ നഗ്നതനു
കുഴഞ്ഞു നീന്തു-
ന്നാവും വേഗത്തില്‍:
ചുറ്റും വ്യാധി പോലീക്കാഴ്ച.
ഒരു വേള ഞാന്‍ കുഴങ്ങി:
ഞാനും നദിയിലിറങ്ങട്ടെ?
അവരോത്തു നീന്തി-
ക്കുഴയുവാന്‍, നോവ്‌ കടിച്ചിറക്കാന്‍.
മലകടന്നു സൂര്യന്‍ മറഞ്ഞിട്ടും
ഞാനിനിയും തീരുമാനിച്ചതില്ല.